ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഉന്നയിച്ച ‘സിപിഎം-ബിജെപി ഡീൽ’ അടക്കമുള്ള ആരോപണങ്ങളെ യോഗത്തിൽ സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപി ശക്തമായി എതിർത്തു. ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അദ്ദേഹം രംഗത്തുവരികയായിരുന്നു.(Heated Exchange Between Congress And CPM Over CPM BJP Deal Allegations)
കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണെന്ന് ജോൺ ബ്രിട്ടാസ് ഓർമ്മിപ്പിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയെങ്കിലും, ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഎം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. 2004-ൽ കോൺഗ്രസിന് അമിത പിന്തുണ നൽകി ഒന്നാം യുപിഎ സർക്കാരിനെ അധികാരത്തിലെത്തിച്ചത് ഇടതുപക്ഷമാണെന്നും, ആ രാഷ്ട്രീയ ചരിത്രം കോൺഗ്രസ് നേതൃത്വം മറക്കരുതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനെ പിന്തുണച്ചവരാണ് തങ്ങളെന്നും, എന്നാൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടാണ് പലപ്പോഴും കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ തർക്കങ്ങൾ മാത്രമാണെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നതായും, ‘ഡീൽ’ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സിപിഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കാമെന്ന് ജോൺ ബ്രിട്ടാസും മറുപടി നൽകി.
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും സിപിഎമ്മിന്റെ നിലപാടിനെ യോഗത്തിൽ പിന്തുണച്ചു. സഖ്യകക്ഷികൾ തമ്മിലുള്ള ഇത്തരം ഭിന്നതകൾ മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും, കൂടുതൽ സഹകരണം അനിവാര്യമാണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.
Story Summary
A heated exchange occurred during the INDIA alliance meeting between CPI(M) MP John Brittas and Rahul Gandhi over accusations of a ‘CPM-BJP deal’. Brittas strongly refuted Gandhi’s criticism of the Left’s policies, particularly regarding the Adani port project, and reminded the Congress of the historical support the Left provided to UPA-I. Rahul Gandhi eventually suggested bilateral talks to resolve these misunderstandings and prioritize alliance cohesion.

