ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസ് ബിപിഒ യൂണിറ്റിൽ നടന്നതായി പറയപ്പെടുന്ന ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും ഗൂഢാലോചനയാണെന്ന് പ്രതികളുടെ കുടുംബാംഗങ്ങൾ. കേസിൽ അറസ്റ്റിലായ ഏഴ് ജീവനക്കാരിൽ ഒരാളായ റസ റഫീഖ് മേമന്റെ കുടുംബമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.(Everything Is Scripted, says TCS Case Accused’s Families)
സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മേമന്റെ അമ്മാവൻ റസാഖ് ഖാസി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കുടുംബങ്ങളും വലിയ വിഷമത്തിലാണ്. ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് ഇതിൽ പങ്കുണ്ട്. അവരാണ് ബജ്‌റംഗ് ദൾ പ്രവർത്തകരെ വിളിച്ചുവരുത്തിയത്. ഒരാളെ അന്വേഷണത്തിന് ശേഷം വിട്ടയച്ചതാണ്, എന്നാൽ പിന്നീട് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണ്, ഖാസി ആരോപിച്ചു.
മറ്റൊരു പ്രതിയായ തൗസിഫ് അത്താറിന്റെ പിതാവ് ബിലാൽ ഫക്കീർ മുഹമ്മദ് അത്താറും ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളുടെ കുടുംബം ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നും മകൻ ബിസിഎ ബിരുദധാരിയാണെന്നും അദ്ദേഹം പറഞ്ഞു. നടക്കുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്. എന്റെ മകന്റെയോ മറ്റ് കുട്ടികളുടെയോ ഭാഗത്ത് തെറ്റില്ല. മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം അവരെ വ്യാജമായി കുടുക്കിയതാണ്. അവർക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്, അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

