ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലെ വാദത്തിനിടെ എൻഎസ്എസിന്റെ നിലപാടുകളെ ശക്തമായി എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതാത് വിഭാഗങ്ങൾക്ക് തീരുമാനിക്കാമെന്ന വാദം ഭരണഘടനാപരമായി അംഗീകരിക്കാനാവില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.(Discrimination is unacceptable, TDB rejects NSS argument in Supreme Court in Sabarimala case)
ജാതി, വർഗ്ഗം, വംശം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തുന്ന വിലക്കുകളെ ബോർഡ് പിന്തുണയ്ക്കുന്നില്ല. ഓരോ സമുദായത്തിനും അവരുടെ ആചാരങ്ങൾ സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു എൻഎസ്എസ് ഉന്നയിച്ച പ്രധാന വാദം. ഇത്തരത്തിൽ ഓരോ വിഭാഗവും സ്വയം തീരുമാനങ്ങൾ എടുക്കുന്നത് മതത്തിനുള്ളിലെ തന്നെ തുല്യനീതിയെ ബാധിക്കുമെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ മുൻനിർത്തിയാണ് വാദങ്ങൾ നിരത്തിയത്. 25-ാം അനുച്ഛേദം ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും അവകാശം നൽകുന്നുണ്ട്. എന്നാൽ, ഇത്തരം വ്യക്തിഗത അവകാശങ്ങൾ അതേ മതവിഭാഗത്തിൽപ്പെട്ട മറ്റ് വ്യക്തികളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാകരുത്. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരാളുടെ തുല്യമായ അവകാശത്തെ ഹനിക്കുന്ന തരത്തിൽ വ്യാപിപ്പിക്കാൻ കഴിയില്ലെന്നും ബോർഡ് വാദിച്ചു.

