ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി (Sonam wangchuk news). വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ ഉത്തരവ്. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹർജി കൂടുതൽ വാദത്തിനായി ജൂലൈ 24-ലേക്ക് മാറ്റി.
സോനം വാങ്ചുക് നിയമവിരുദ്ധ തടങ്കലിലല്ലെന്ന് വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് ആശുപത്രിയിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ച കോടതി, കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുള്ളതിനാൽ ഈ ഘട്ടത്തിൽ അടിയന്തര ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്ന് വിലയിരുത്തി. അതേസമയം, വാങ്ചുക്കിന്റെ നിലവിലെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ ആശുപത്രി അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ വിശ്വാസമില്ലെന്നും ആരോഗ്യം കൂടുതൽ വഷളാകുന്നതിന് മുൻപ് സ്വന്തം താൽപര്യപ്രകാരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നുമാണ് ഭാര്യ ഗീതാഞ്ജലി ഹർജിയിലൂടെ ആവശ്യപ്പെട്ടത്. വാങ്ചുക്കിന്റെ വ്യക്തിഗത ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അദ്ദേഹത്തെ കാണാൻ അനുവാദം നൽകുന്നില്ലെന്നും നൽകുന്ന മരുന്നുകൾ ഏതാണെന്ന് വ്യക്തമാക്കുന്നില്ലെന്നും അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നൂറിലധികം പോലീസുകാർ കാവൽ നിൽക്കുന്ന ആശുപത്രി അന്തരീക്ഷം ചികിത്സയല്ല, മറിച്ച് നിയമവിരുദ്ധമായ തടങ്കലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
Story Summary: The Delhi High Court has declined an emergency request to shift activist Sonam Wangchuk from the government-run Safdarjung Hospital to a private facility. Responding to a plea filed by his wife alleging illegal detention, Justice Mini Pushkarna stated that Wangchuk is not in illegal custody, ordered a medical report within three days, and postponed the case to July 24.


