ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് കേരളത്തിലെ നേതാക്കളുടെ കൂട്ട അവധി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന നിർണ്ണായകമായ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് കേരളത്തിൽ നിന്നുള്ള 12 അംഗങ്ങളിൽ 9 പേരും വിട്ടുനിന്നു. ഇതോടെ കേരളത്തെ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കാൻ പോലും നിശ്ചയിച്ച അംഗങ്ങളില്ലാത്ത നാണംകെട്ട അവസ്ഥയിലാണ് പാർട്ടി.(CPI Kerala Leaders Skip National Council Meeting In Delhi After Election Defeat)
ഇടതുമുന്നണിയിലെ ‘തിരുത്തൽ ശക്തി’ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള സിപിഐ, ഇപ്പോൾ സ്വന്തം പാർട്ടിയിലെ ദേശീയ വേദിയിൽ തന്നെ ഇത്തരമിരു നിലപാട് എടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന യോഗത്തിൽ പങ്കെടുത്ത നാല് പേരിൽ മൂന്ന് പേരും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. കൗൺസിൽ അംഗങ്ങളിൽ ടി.ജെ. ആഞ്ചലോസ് മാത്രമാണ് എത്തിയത്; അതും ഒരു ദിവസം മാത്രം.
കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, പി.പി. സുനീർ, ചിറ്റയം ഗോപകുമാർ, പി. വസന്തം, സത്യൻ മൊകേരി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. പി. പ്രസാദ് ഒഴികെ മറ്റാരും ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ സംസ്ഥാനത്തെയും റിപ്പോർട്ട് അതത് കൗൺസിൽ അംഗങ്ങൾ അവതരിപ്പിക്കുന്നതാണ് പാർട്ടിയുടെ രീതി. എന്നാൽ അംഗങ്ങളുടെ അഭാവത്തിൽ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാറാണ് ഇത്തവണ റിപ്പോർട്ട് അവതരിപ്പിച്ചത്.
Story Summary
In an unusual move, nine out of twelve CPI National Council members from Kerala skipped the crucial meeting held in Delhi to evaluate recent election results. This collective absence forced national secretariat member P. Santhosh Kumar to present the state report, sparking internal debates about a potential rift within the party.

