ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്റോച്ച് ജനതാ പാർട്ടി’ (സിജെപി) നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി ജന്തർമന്ദറിലേക്ക് തിരിച്ചതോടെ പ്രതിഷേധം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കർശന ഉപാധികളോടെയാണ് പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരിക്കുന്നത്.(Cockroach Janta Party Protests In Delhi Under Tight Security)
രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദീപ്കെയെ സ്വീകരിക്കാൻ നൂറുകണക്കിന് യുവാക്കളാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തിൽ വെച്ചുതന്നെ പൊലീസുമായി ചർച്ച നടത്തിയ ശേഷം, ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി അദ്ദേഹം നേടിയെടുത്തു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഡോ. ബി.ആർ. അംബേദ്കറുടെ പുസ്തകങ്ങൾ കയ്യിലേന്തിയാണ് അഭിജീതും അനുയായികളും സമരപ്പന്തലിലെത്തിയത്.
പ്രതിഷേധം അക്രമാസക്തമാകാതിരിക്കാൻ ഡൽഹിയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തെ 12 സോണുകളായി തിരിച്ച് 2,000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥർക്കാണ് ചുമതല. പ്രതിഷേധക്കാർ കർത്തവ്യപഥിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിലേക്കുള്ള വഴികളിലും അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുതെന്ന് പൊലീസുദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധം ഉറപ്പാക്കാൻ പൊലീസ് പ്രവർത്തകരെ ജന്തർമന്ദറിലേക്ക് തടസ്സമില്ലാതെ കടത്തിവിടുന്നുണ്ട്. പ്രതിഷേധം കനക്കുമ്പോഴും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ വിമുഖത തുടരുകയാണ്.
Story Summary
The ‘Cockroach Janta Party’ (CJP) has launched its protest in Delhi, with founder Abhijit Deepke leading supporters to Jantar Mantar while demanding the resignation of Union Education Minister Dharmendra Pradhan. Delhi Police have deployed 2,000 personnel across 12 security zones to manage the situation, as the central government remains firm in its support for the Minister, who is scheduled to accompany the Prime Minister on his upcoming France visit.

