ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഇന്ന് ഡൽഹിയിൽ ആദ്യമായി പരസ്യ പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകാനായി പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ന് രാവിലെ ഡൽഹിയിലെത്തും.(Cockroach Janta Party Protest Against Education Minister)
പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത മുൻനിർത്തി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ന്യൂഡൽഹിയെ 12 സോണുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർമന്തിറിൽ മാത്രം 2000-ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ കർത്തവ്യപഥിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിലേക്കുള്ള വഴികളിലും സുരക്ഷ വർദ്ധിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിക്കുമെന്ന് സിജെപി അറിയിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക അനുമതി ലഭിക്കുന്നതിനായി അവർ പൊലീസുമായി ചർച്ച തുടരുകയാണ്.
പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ പരിഹരിക്കുമെന്നും തെറ്റ് വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഫ്രാൻസ് സന്ദർശന സംഘത്തിൽ ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പെടുമെന്നത്, മന്ത്രിക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്. അതേസമയം, ഡൽഹിയിൽ 6,000 പേർ പങ്കെടുക്കുന്ന ‘മേരാ യുവ ഭാരത്’ കൺവെൻഷൻ ഇന്ന് നടക്കാനിരിക്കെയാണ് സിജെപിയുടെ സമരവും നടക്കുന്നത്. നീറ്റ് ക്രമക്കേടിനെത്തുടർന്ന് രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ഭാഗമായാണ് സിജെപിയുടെ പ്രക്ഷോഭത്തെയും വിലയിരുത്തുന്നത്.
Story Summary
The newly formed ‘Cockroach Janta Party’ (CJP) is holding its first major protest in Delhi today, demanding the resignation of Union Education Minister Dharmendra Pradhan over NEET and CBSE exam irregularities. While the government remains firm in its support for the Minister—who is set to accompany the PM to France—Delhi Police have deployed heavy security across the capital to monitor the situation.

