മംഗളൂരുവിൽ സംഘർഷം; മൂന്നുപേർ പിടിയിൽ
![മംഗളൂരുവിൽ സംഘർഷം; മൂന്നുപേർ പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/58d691f45c1cc209830d23cae46d9c52.gif)
മംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ റാലി ദക്ഷിണ കന്നട ജില്ലയിൽ കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തിൽ കെ. ഹരീഷ്(35), എ. നന്ദകുമാർ (24) എന്നിവർക്ക് പരിക്കേറ്റു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ രാത്രി കൊണാജെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാം എന്ന സ്റ്റേഷൻ ഓഫിസറുടെ ഉറപ്പിൽ പ്രതിഷേധക്കാർ പിരിഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ആഹ്ലാദപ്രകടനക്കാർ ബോളിയാർ ജുമാമസ്ജിദ് കവാടത്തിന് മുന്നിൽ ഞായറാഴ്ച രാത്രി കൂടി നിന്ന് ഡി.ജെ പാട്ടും നൃത്തവും നടത്തിയതാണ് പ്രകോപനത്തിന് കാരണമായത്. ആരാധനാലയത്തിന് മുന്നിൽ ഡി.ജെ ഒഴിവാക്കണമെന്ന് ഏതാനും യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല. ആഹ്ലാദപ്രകടനം കഴിഞ്ഞ് രാത്രി വൈകി തിരിച്ചുപോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകരെ ആരാധനാലയത്തിന് രണ്ട് കിലോമീറ്റർ അകലെ ഒരു സംഘം അക്രമിച്ചു.
തിങ്കളാഴ്ച കൊണാജെ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.