ധാർവാഡ്: ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ആറ് മാസം ഗർഭിണിയായ ഇരുപതുകാരിയെ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഇനാം വീരാപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മാന്യ ദൊഡ്ഡമണി (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ്‌ഗൗഡ പാട്ടീൽ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.(A 6-month pregnant woman was beaten to death by her father and relatives when she came to collect her Aadhaar for the delivery)
ലിംഗായത്ത് സമുദായത്തിൽപ്പെട്ട മാന്യയും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിവേകാനന്ദ ദൊഡ്ഡമണിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ആരംഭിച്ച ബന്ധം വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഈ വർഷം മെയ് മാസത്തിൽ ഒളിച്ചോടി വിവാഹം രജിസ്റ്റർ ചെയ്യുന്നതിലേക്ക് നയിച്ചു. വിവാഹത്തിന് പിന്നാലെ വിവേകാനന്ദന്റെ വീട് തകർക്കുമെന്ന് പെൺവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ജീവന് ഭീഷണിയുള്ളതിനാൽ ഹാവേരി ജില്ലയിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.
പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് ആധാർ കാർഡും മറ്റ് സർട്ടിഫിക്കറ്റുകളും അത്യാവശ്യമായതിനാലാണ് ഡിസംബർ 8-ന് ദമ്പതികൾ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഞായറാഴ്ച വൈകിട്ട് കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന മാന്യയെ പിതാവും ബന്ധുക്കളും ചേർന്ന് വളയുകയായിരുന്നു. ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. മാന്യയെ രക്ഷിക്കാൻ ശ്രമിച്ച വിവേകാനന്ദന്റെ അമ്മ രേണവ്വയ്ക്കും ബന്ധു സുഭാഷിനും ക്രൂരമായി പരിക്കേറ്റു.
മറ്റൊരു സംഘം വിവേകാനന്ദനെയും സഹോദരനെയും വധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മാന്യയെ ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാന്യയ്ക്കൊപ്പം ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടു.
സംഭവത്തിൽ മാന്യയുടെ പിതാവ് പ്രകാശ്‌ഗൗഡ പാട്ടീൽ, വീരനഗൗഡ പാട്ടീൽ, അരുണഗൗഡ പാട്ടീൽ എന്നിവരെ ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തതായി ധാർവാഡ് എസ്.പി ഗുഞ്ജൻ ആര്യ അറിയിച്ചു.