

ഭുവനേശ്വർ: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾക്ക് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. കച്ചവടക്കാരെ തടഞ്ഞുനിർത്തിയ സംഘം അവർ ഹിന്ദുക്കളാണോ എന്നും എവിടെനിന്നാണ് വരുന്നതെന്നും ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തങ്ങൾ രാജസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളാണെന്ന് കച്ചവടക്കാർ മറുപടി നൽകി.
ദാരിദ്ര്യം കാരണമാണ് ഈ കച്ചവടം ചെയ്യുന്നതെന്ന് തൊഴിലാളികൾ പറഞ്ഞെങ്കിലും സംഘം അത് ചെവിക്കൊണ്ടില്ല. "ഭഗവാൻ ജഗന്നാഥൻ ഭരിക്കുന്ന ഈ മണ്ണിൽ നിങ്ങൾ എങ്ങനെയാണ് ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കുന്നത്?" എന്നായിരുന്നു ഇവരുടെ ചോദ്യം. ഒഡീഷ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ജഗന്നാഥന്റെ ചിത്രങ്ങളോ വസ്തുക്കളോ മാത്രമേ വിൽക്കാവൂ എന്നും സംഘം ആക്രോശിച്ചു. ഉടൻതന്നെ കച്ചവടം അവസാനിപ്പിച്ച് സ്ഥലം വിടാൻ തൊഴിലാളികളെ ഇവർ നിർബന്ധിച്ചു.
ക്രിസ്ത്യൻ മതചിഹ്നങ്ങൾ വിൽക്കാതിരുന്നാൽ ഒഡീഷയിൽ കച്ചവടം നടത്തുന്നതിൽ തടസ്സമില്ലെന്നും സംഘം തൊഴിലാളികളെ അറിയിച്ചു. ആഘോഷവേളകളിൽ ഇത്തരം വിദ്വേഷം പടർത്തുന്ന സംഭവങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.