പട്ന: വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി തട്ടിയെടുത്ത 3,035 സ്കൂൾ അധ്യാപകരെ ബിഹാർ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന വിജിലൻസ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഈ വൻ നടപടി. കുറ്റക്കാരായ അധ്യാപകർക്കെതിരെ 1,830 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇവർ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം സർക്കാർ തിരിച്ചുപിടിക്കുമെന്നും അധികൃതർ അറിയിച്ചു.(Bihar education department dismisses over three thousand teachers for using fake degrees)
2006-നും 2015-നും ഇടയിൽ നടന്ന അധ്യാപക നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ നിർമ്മിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് പലരും ജോലിയിൽ പ്രവേശിച്ചതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. നിയമന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മാത്രം അവസരം ഉറപ്പാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശുദ്ധീകരണ നടപടി.
പിരിച്ചുവിടൽ നടപടികൾ ഔദ്യോഗികമായി പൂർത്തിയാകുന്നതോടെ ഇവരിൽ നിന്നുള്ള തുക ഈടാക്കൽ പ്രക്രിയ ആരംഭിക്കും. നടപടി ഭയന്ന് പല അധ്യാപകരും നേരത്തെ തന്നെ രാജിവെച്ച് ഒളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ 2015-ൽ പട്ന ഹൈക്കോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് നിയമനടപടികൾ ഭയന്ന് 1,400-ഓളം പ്രൈമറി അധ്യാപകർ ബിഹാറിൽ കൂട്ടത്തോടെ രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയുണ്ടായിരിക്കുന്നത്.
Story Summary
The Bihar Education Department has dismissed 3,035 government school teachers after a Vigilance Bureau probe revealed they secured jobs using fake degrees and forged certificates between 2006 and 2015. Along with the terminations, the state government has registered 1,830 FIRs and ordered the recovery of all salaries and honorariums paid to these teachers with interest.

