ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ പ്രമുഖ മാർക്കറ്റ് കോംപ്ലക്സിലുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം വസ്ത്രവ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി കത്തിയ നശിച്ചു (Bhubaneswar Fire Accident). ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
പട്ടുതുണികൾ ഉൾപ്പെടെ എളുപ്പത്തിൽ തീപിടിക്കുന്ന വസ്ത്രങ്ങൾ വൻതോതിൽ സൂക്ഷിച്ചിരുന്ന കടകളായതിനാൽ വളരെ പെട്ടെന്നാണ് തീ സമീപത്തെ സ്ഥാപനങ്ങളിലേക്ക് പടർന്നുപിടിച്ചത്. വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം നാല് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പടർന്നുപിടിച്ച തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
വിവാഹ ആവശ്യങ്ങൾക്കായുള്ള വിലകൂടിയ വസ്ത്രങ്ങളും പുരുഷന്മാരുടെ റെഡിമേഡ് വസ്ത്രങ്ങളും വിൽക്കുന്ന കടകളാണ് കത്തിയമർന്നവയിൽ ഭൂരിഭാഗവും. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വ്യാപാരികളുടെ പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, വിശദമായ അന്വേഷണത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
Story Summary:
A massive fire broke out at a market building in Bhubaneswar, Odisha, destroying around 15 clothing shops. Firefighters managed to control the blaze after a four-hour operation, with a short circuit suspected to be the cause.

