ബംഗളൂരു: ബൈക്ക് ടാക്സിയിൽ ഓഫീസിലേക്ക് പോകുന്നതിനിടെയുണ്ടായ ദാരുണമായ അപകടത്തിൽപ്പെട്ട് മലയാളി യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശിനിയായ ഇന്റീരിയർ ഡിസൈനർ സാനി കൃഷ്ണയ്ക്കാണ് (32) ട്രാക്ടർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റത്. ജൂൺ 17-ന് ബൈരസാന്ദ്രയിൽ നിന്ന് ഡോംലൂരിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.(Bengaluru bike taxi accident, Malayali Woman Suffers Severe Injuries )
ബൈക്ക് ടാക്സി ഡ്രൈവർ അമിതവേഗതയിൽ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സാനി റോഡിലേക്ക് വീഴുകയും ട്രാക്ടർ ശരീരത്തിലൂടെ കയറിപ്പോകുകയുമായിരുന്നു. ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു, പ്ലീഹ നീക്കം ചെയ്യേണ്ടി വന്നു, മുഖത്ത് പ്ലാസ്റ്റിക് സർജറി നടത്തി, തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. പതിനഞ്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സാനി കിടപ്പിലുമാണ്. കൂടാതെ, പി.ടി.എസ്.ഡി എന്ന അവസ്ഥയിലൂടെയാണ് യുവതി കടന്നുപോകുന്നത്.
സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചർ തെരഞ്ഞെടുത്തിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് സാനി ആരോപിക്കുന്നു. അപകടമുണ്ടായാൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും ഒരു ലക്ഷം രൂപ ചികിത്സാ സഹായവും നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇതുവരെ കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും ചികിത്സയ്ക്കായി ഇതിനകം 25 ലക്ഷം രൂപയോളം ചെലവായെന്നും സാനിയുടെ ബന്ധുക്കൾ പറഞ്ഞു. ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും റാപ്പിഡോ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ഇതുവരെ നഷ്ടപരിഹാര കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാനിയുടെ സഹോദരൻ വ്യക്തമാക്കി.
Story Summary
A 32-year-old interior designer, Sani Krishna, was left bedridden with severe injuries after a reckless bike-taxi ride in Bengaluru led to a collision with a tractor. The family alleges that the aggregator, Rapido, has failed to provide the promised insurance or support, despite having booked a “women-safe” ride, while legal proceedings against the drivers remain slow.

