ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ശക്തമായ കാറ്റിലും കോളിലും പെട്ട് ബോട്ട് നിയന്ത്രണം വിട്ട് മറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് നർമ്മദാ നദിയിലെ ജലാശയത്തിൽ അപകടം നടന്നത്.(Bargi dam cruise boat tragedy, Death toll rises to nine; search operations continue)
മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ക്യാപ്റ്റനും രണ്ട് ജീവനക്കാരുമടക്കം 43 പേർ ബോട്ടിലുണ്ടായിരുന്നു. വൈകുന്നേരം 6 മണിയോടെ പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റാണ് ബോട്ടിന്റെ നിയന്ത്രണം തെറ്റിച്ചത്.
ഉയർന്ന തിരമാലകളിൽ ബോട്ട് ബാലൻസ് തെറ്റി മറിയുകയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 22 പേരെ രക്ഷപ്പെടുത്തിയെങ്കിലും 12 പേരെ കാണാതായിരുന്നു. ഇതിൽ ഒൻപത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ബോട്ട് ക്യാപ്റ്റൻ മദൻ പട്ടേലിനെ ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. എന്നാൽ മറ്റ് രണ്ട് ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം, ടൂറിസം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷപ്പെട്ടവർ രംഗത്തെത്തി. ബോട്ട് മുങ്ങിത്തുടങ്ങിയതിന് ശേഷമാണ് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തതെന്നും പരിഭ്രാന്തിക്കിടയിൽ അവ കൃത്യമായി ധരിക്കാൻ സമയം ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ജലാശയത്തിൽ തുടരുകയാണ്.

