അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ എട്ട് പ്രതികളുടെയും വീടുകളിൽ മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ ഒരേസമയം റെയ്ഡ് നടത്തി (Ayodhya Ram Temple Fund Scam). അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ വസതികളിലാണ് അയോധ്യ പോലീസ് പരിശോധന നടത്തിയത്. ഈ എട്ട് പ്രതികളും നിലവിൽ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
തട്ടിപ്പ് വിവരം ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിഞ്ഞിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവരം പുറംലോകമറിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ജൂൺ 5-ന് തന്നെ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ നിർദ്ദേശപ്രകാരം പ്രതി അവിനാഷ് ശുക്ലയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. അന്ന് പണം കണ്ടെടുത്തെങ്കിലും ട്രസ്റ്റ് ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. ജൂൺ 7-നാണ് സംഭവം പുറത്തറിയുന്നത്. ക്ഷേത്രത്തിലെ പണം കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ചതായും, സിസിടിവി നിരീക്ഷണത്തിലും ജീവനക്കാരുടെ പരിശോധനയിലും പോരായ്മകൾ ഉണ്ടായിരുന്നതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും ശക്തമാണ്. അയോധ്യയിൽ നിരന്തരം സന്ദർശനം നടത്തിയിട്ടും ഇത്തരം ഒരു കൊള്ള നടന്നത് തിരിച്ചറിയാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സാധിച്ചില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഭക്തർക്ക് നേരെ വെടിയുതിർത്ത ചരിത്രമുള്ളവർ ഇപ്പോൾ അയോധ്യയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് യോഗി തിരിച്ചടിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചു. ജൂലൈ ഏഴിന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്നാണ് സൂചന.
Summary: In a significant development in the Ayodhya Ram Temple fund embezzlement case, police conducted simultaneous raids on the homes of all eight accused, who are currently in judicial custody. New reports reveal that the Shri Ram Janmabhoomi Teerth Kshetra Trust was aware of the irregularities days before the public became informed, with police having seized cash from an accused’s home on June 5 under the Trust’s direction.

