ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ വാദത്തിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് വ്യക്തമാക്കി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തെഴുതി. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തന്റെ ഉൾവിളി അനുസരിച്ച് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ പറയുന്നു.(Arvind Kejriwal writes letter saying he will not appear in High Court)
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ രണ്ട് മക്കൾ സർക്കാരിന്റെ അഭിഭാഷക പാനലിലുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സ്വാധീനത്താലാണ് കേസ് ഈ ബെഞ്ചിന് അനുവദിച്ചതെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി. തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതാണെന്നും എന്നാൽ ഫെബ്രുവരി 27-ന് വിചാരണ കോടതി തന്നെ നിരപരാധിയായി പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിചാരണ കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് കെജ്‌രിവാൾ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ജുഡീഷ്യറിയെ അനാദരിക്കുകയല്ല തന്റെ ലക്ഷ്യമെന്നും നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അന്യായമായി താഴെയിറക്കാനാണ് ശ്രമം നടക്കുന്നതെന്നും ഒടുവിൽ സത്യം വിജയിക്കുമെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. സിബിഐ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ വിചാരണ കോടതി ഉത്തരവിട്ട കാര്യവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

