അമരാവതി: ആന്ധ്രാപ്രദേശിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ബജി കഴിച്ച 23 പേർക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധ (Andhra Pradesh food poisoning Kakinada). കാക്കിനാഡ ജില്ലയിലെ ദുഗ്ഗുദുരു ഗ്രാമത്തിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. തട്ടുകടയിൽ നിന്നും ബജി കഴിച്ചവർക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശക്തമായ ഛർദ്ദി, വയറിളക്കം, കടുത്ത വയറുവേദന, പനി എന്നിവ അനുഭവപ്പെടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതൽ തന്നെ ആശുപത്രികളിൽ സമാനമായ ലക്ഷണങ്ങളോടെയുള്ള വയറിളക്ക കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതായി നുദുരുപാടു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (PHC) മെഡിക്കൽ ഓഫീസർ ഡോ. വൈ. സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഭൂരിഭാഗം രോഗികളും ഗ്രാമത്തിലെ പ്രമുഖ തട്ടുകടയിൽ നിന്ന് ബജി കഴിച്ചതിന് ശേഷമാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്ന് ഡോക്ടർമാരോട് വ്യക്തമാക്കിയിട്ടുണ്ട്.
ആരുടെയും നില ഗുരുതരമല്ല; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും, എങ്കിലും മുൻകരുതലിന്റെ ഭാഗമായി എല്ലാവരെയും 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ദുഗ്ഗുദുരു ഗ്രാമത്തിലെ പ്രസ്തുത തട്ടുകടയിൽ അടിയന്തര പരിശോധന നടത്തുകയും, അവിടെ നിന്നും ഭക്ഷണത്തിന്റെയൂം ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കയക്കുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഴക്കാലം ശക്തമായി ആരംഭിച്ച സാഹചര്യത്തിൽ, റോഡരികിലെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്നും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കാനും ഡോക്ടർമാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Story Summary: Around 23 people were hospitalized due to food poisoning after consuming ‘Bajji’ from a local street food stall in Dugguduru village, Kakinada district, Andhra Pradesh. The patients suffered from vomiting, diarrhea, and fever, but are currently in stable condition. Food safety officials have collected samples for testing.

