ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസിൽ (AIIMS) ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ് (AIIMS Bhopal medical negligence). ഗുരുതരമായ രക്തതാർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുട്ടിക്ക് മരുന്നിന് പകരം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ ഫോർമാലിൻ കുത്തിവെച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ വീഴ്ച വരുത്തിയ രണ്ട് നഴ്‌സിംഗ് ഓഫീസർമാരെ എയിംസ് അധികൃതർ സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ ക്രിമിനൽ അനാസ്ഥയ്ക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചികിത്സയിലിരുന്ന കുട്ടി പെട്ടെന്ന് മരണപ്പെട്ടതിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർക്ക് മരുന്ന് മാറിപ്പോയതാണെന്ന ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് രൂപീകരിച്ച പ്രത്യേക മെഡിക്കൽ സംഘം നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർമാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ച പിഴവ് സ്ഥിരീകരിച്ചത്. ലാബുകളിൽ ബയോപ്സി സാമ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന മാരകമായ ‘ഫോർമാലിൻ’ എന്ന രാസവസ്തു സിറിഞ്ചിലാക്കി വാർഡിൽ സൂക്ഷിച്ചിരുന്നു.
നഴ്‌സിംഗ് ഓഫീസറായ അനുക ഗുജറാത്തി ഈ രാസവസ്തു അടങ്ങിയ സിറിഞ്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവെക്കുന്നതിന് പകരം കുട്ടിയുടെ കിടക്കയ്ക്ക് അരികിലായി അശ്രദ്ധമായി വെക്കുകയായിരുന്നു. ഡിസംബർ 17-ന് രാവിലെ കുട്ടിയുടെ ഐവി (IV) ലൈനിൽ നേരിയ തടസ്സം നേരിട്ടപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മധു ബാല ശർമ്മ എന്ന നഴ്‌സ് സ്ഥലത്തെത്തി. എന്നാൽ സിറിഞ്ചിലെ ലേബൽ കൃത്യമായി പരിശോധിക്കാൻ തയ്യാറാകാതിരുന്ന ഇവർ, കിടക്കയ്ക്ക് അരികിലിരുന്ന ഫോർമാലിൻ അടങ്ങിയ സിറിഞ്ചെടുത്ത് കുട്ടിയുടെ ശരീരത്തിലേക്ക് നേരിട്ട് കുത്തിവെക്കുകയായിരുന്നു. മാരകമായ രാസവസ്തു രക്തത്തിൽ കലർന്നതോടെ കുട്ടിയുടെ ആന്തരികാകവയവങ്ങളുടെ പ്രവർത്തനം അതിവേഗം തകരാറിലാവുകയും മിനിറ്റുകൾക്കകം മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: In a shocking case of medical negligence at AIIMS Bhopal, a 3-year-old blood cancer patient died after being accidentally injected with formalin instead of medicine. An internal probe confirmed that one nurse left the formalin syringe near the bed, while another injected it without checking the label. Both nurses have been suspended and face a criminal case.

