ന്യൂഡൽഹി: പുതിയ സ്മാർട്ട്‌ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു (Aadhaar App Pre-installation). ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാണ കമ്പനികളുടെയും സ്വകാര്യതാ സംരക്ഷകരുടെയും കടുത്ത എതിർപ്പിനെത്തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ ഈ തീരുമാനം.
ആധാർ ആപ്പ് ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും ഫോണുകളുടെ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുമെന്നും കമ്പനികൾ വാദിച്ചു. ആഗോള വിപണിയിലേക്കും ഇന്ത്യൻ വിപണിയിലേക്കുമായി വെവ്വേറെ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കേണ്ടി വരുമെന്നതും കമ്പനികൾ ചൂണ്ടിക്കാട്ടി. വളരെ അത്യാവശ്യമായ സാഹചര്യങ്ങളിലൊഴികെ സ്മാർട്ട്‌ഫോണുകളിൽ സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നതിനോട് മന്ത്രാലയത്തിന് താല്പര്യമില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിവിധ സ്റ്റേക്ക്‌ഹോൾഡർമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആധാർ വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. സർക്കാർ ആപ്പുകൾ ഫോണുകളിൽ അടിച്ചേൽപ്പിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ വിമർശിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറാം തവണയാണ് സമാനമായ രീതിയിൽ സർക്കാർ ആപ്പുകൾ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള നീക്കം പരാജയപ്പെടുന്നത്. നേരത്തെ ഒരു ടെലികോം സുരക്ഷാ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശവും പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നു.
Summary: The Indian government has dropped a proposal to mandate the pre-installation of the Aadhaar biometric identification app on smartphones following pushback from industry giants like Apple and Samsung. Smartphone makers cited concerns over device security, compatibility, and increased production costs. Privacy advocates also welcomed the decision, arguing that such mandates infringe upon user autonomy and lack legislative backing. This marks the sixth time in two years that the government has rolled back a pre-installation mandate for state apps.

