തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കിയ സർക്കാരാണ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക്. ഈ നടപടിയെ ഒരു ‘ബാഡ്ജ്’ ആയി കണക്കാക്കുന്നുവെന്നും ഇതിനെതിരെ കോടതിയിൽ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വരുമ്പോൾ സ്വാഭാവികമായും ഈ തീരുമാനം പുനഃപരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Will consider Suspension order as a badge, says B Ashok)
രണ്ടാം പിണറായി സർക്കാരിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സ്വാധീനം സിവിൽ സർവീസിനെ തകർത്തെന്ന് ബി. അശോക് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഭരണഘടനാ ബാഹ്യമായ അധികാര കേന്ദ്രമായി മാറി. മന്ത്രിസഭയിലെ രണ്ടാമനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ധനവകുപ്പിനെപ്പോലും മറികടന്ന് ക്യാബിനറ്റ് പദവി ദുരുപയോഗം ചെയ്യുന്നു.
ഇല്ലാത്ത പദവികൾ സൃഷ്ടിച്ചാണ് വിരമിച്ച പലരെയും അധികാരത്തിൽ ഇരുത്തിയത്. ട്രിബ്യൂണൽ വിധി പോലും സർക്കാർ അംഗീകരിക്കുന്നില്ല. മാധ്യമങ്ങളിൽ ലേഖനം എഴുതിയതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. സസ്പെൻഷൻ ഓർഡറിൽ കൃത്യമായ കാരണങ്ങൾ പറയുന്നില്ല. ഒന്നാം പിണറായി സർക്കാരിലെ എം. ശിവശങ്കർ കൊള്ളാവുന്ന ഓഫീസറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തോൽവി ഉറപ്പായപ്പോൾ പോകുന്ന പോക്കിൽ ശത്രുവിനെതിരെ വെടിയുതിർക്കുന്നത് പോലെയാണ് ഈ സസ്പെൻഷൻ. സർക്കാരിന് സ്തുതി പാടാൻ തനിക്ക് കഴിയില്ല. ഐഎഎസ് അസോസിയേഷൻ നൽകിയ കേസുകളിലെല്ലാം സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സസ്പെൻഷൻ ഉത്തരവ് താൻ തള്ളിക്കളയുന്നുവെന്നും ഇതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും ബി. അശോക് വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിലെ ചട്ടവിരുദ്ധ നിയമനങ്ങൾക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

