കണ്ണൂർ: അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിലുള്ള പ്രമുഖരെ വേദിയിൽ ഉൾപ്പെടുത്താത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ നോട്ടീസിൽ ആയുർവേദ വിദഗ്ധരുടെ പേരുകളില്ലെന്നും ജനപ്രതിനിധികളുടെ പേരുകൾ മാത്രമാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരു സംരംഭത്തിന്റെ ഉദ്ഘാടന വേദിയിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവരെ കൂടി എത്തിക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Where are the Ayurvedic experts, Chief Minister at the inauguration of the International Ayurvedic Research Center)
പാരമ്പര്യ നാട്ടുവൈദ്യന്മാർക്ക് നിശ്ചിത മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. അക്കാദമിക് യോഗ്യതയില്ല എന്ന പേരിൽ പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാരെന്ന് വിളിച്ച് മോശമായി പെരുമാറുന്ന സാഹചര്യം മാറണം. എല്ലാ മേഖലയിലും വ്യാജന്മാരുണ്ട്, എന്നാൽ എല്ലാവരെയും ഒരുപോലെ കാണരുത്. കൊട്ടിയടച്ച മനസ്സുമായി ആരെയും സമീപിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണ ജോർജ് സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ കടന്നാക്രമിച്ചു. റിസർച്ച് സെന്ററിലേക്കുള്ള വഴിയരികിൽ മനഃപൂർവ്വം മാലിന്യം കൊണ്ടിട്ട് ഉദ്ഘാടനത്തിന്റെ നിറം കെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. പരിപാടിക്കെത്തുന്ന വഴിയിൽ തനിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തെ മന്ത്രി പരിഹസിച്ചു. ആരോഗ്യരംഗത്തെ മാറ്റങ്ങൾ കണ്ടിട്ടാണ് കരിങ്കൊടി കാണിക്കുന്നതെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്ന് അവർ പറഞ്ഞു. സർക്കാർ പദ്ധതികൾ വെറുതെ കല്ലിട്ടു പോവുകയല്ല, മറിച്ച് പൂർത്തിയാക്കി കാണിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

