തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇന്ത്യയിൽ ഇത്രയും കാലം വില പിടിച്ചുനിർത്താൻ സാധിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.(We did hold out for this long, Suresh Gopi on LPG price hike)
ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ? വാണിജ്യ സിലിണ്ടർ ഒക്കെ ഒരു നമ്പറല്ലായിരുന്നോ?” എന്ന് സുരേഷ് ഗോപി ചോദിച്ചു. എന്നാൽ പെട്രോൾ, ഡീസൽ വില ഇനിയും വർധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ (19 കിലോഗ്രാം) വിലയിൽ വൻ വർധനവ് വരുത്തിയത്. ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് ഇത് 3117.5 രൂപയിലെത്തി.അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടില്ല.

