കൊച്ചി: ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് മരിച്ച രാമമംഗലം സ്വദേശികളായ ലതയും സ്മിതയും കണ്ണീരോർമ്മയാകുന്നു. രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇവരുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും.(Wall collapse accident in Bengaluru, Move to bring back injured Malayalis)
അപകടത്തിൽ പരിക്കേറ്റ മലയാളികളായ മായ, പ്രീതി, സിജി എന്നിവർ ബെംഗളൂരുവിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തലയ്ക്ക് പരിക്കേറ്റ മായയാണ് അപകടവിവരം പുറത്തറിയിച്ചത്. ഇവരെ നാട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.
നട്ടെല്ലിന് പരിക്കേറ്റ സിജിയുടെ നില അല്പം സങ്കീർണ്ണമാണ്. നിലവിലെ സാഹചര്യത്തിൽ സിജിയെ മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എറണാകുളം രാമമംഗലത്ത് നിന്നുള്ള 52 അംഗ കുടുംബശ്രീ സംഘമാണ് വിനോദസഞ്ചാരത്തിനായി ബെംഗളൂരുവിൽ എത്തിയത്. ബുധനാഴ്ച രാവിലെ 10.40-ഓടെ നഗരത്തിലെത്തിയ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഷോപ്പിംഗിന് പോയത്.
ശിവാജി നഗറിലെ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ അതിശക്തമായ മഴ പെയ്തു. ഇതിൽ നിന്ന് രക്ഷപ്പെടാനായി സമീപത്തെ ടാർപോളിൻ ഷെഡിന് താഴെ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണത്. മതിലിനടിയിൽപ്പെട്ട 14 പേരിൽ 7 പേർ മരിച്ചു. ഇതിൽ രണ്ട് പേർ മലയാളികളാണ്.

