തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി – എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കൃത്യമായ അജണ്ട വെച്ച് ആസൂത്രണം ചെയ്തതാണ് ഈ സംഭവമെന്നും, വിഴിഞ്ഞം തുറമുഖം പൂർണ്ണമായും കയ്യടക്കുകയാണ് എം.എസ്.സിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.(Vizhinjam port controversy, M V Govindan Alleges Corruption In Vizhinjam Deal Targeting V D Satheesan)
വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കാണെന്ന് സി.പി.എം ആരോപിക്കുന്നു. കമ്പനികളുമായി മുഖ്യമന്ത്രി വലിയൊരു ‘ഡീൽ’ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. കരാർ റദ്ദാക്കണമെന്നും, ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ്, ഉപനേതാവ് പദവികൾ കീഴ്വഴക്കമനുസരിച്ച് സി.പി.എമ്മിന് അവകാശപ്പെട്ടതാണെന്നും, വിഷയം പാർട്ടി ചർച്ച ചെയ്ത് കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ തിരികെ സ്വീകരിക്കുമെന്ന എം.വി. ജയരാജന്റെ പ്രസ്താവന പൂർണ്ണമായും തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. ജയരാജന്റെ പ്രതികരണം പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും, ഓരോരുത്തരും ചാനലുകളിൽ സംസാരിക്കുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജയരാജൻ സംസാരിച്ചത് പാർട്ടിയുടെ ഭാഗമായല്ല. ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. പാർട്ടിക്കെതിരെ വിമതരായി മത്സരിച്ചവർ ‘വർഗ്ഗ വഞ്ചകരാണ്’, അവരെ പാർട്ടി തുടർന്നും വിമർശിക്കുമെന്ന് അദ്ദേഹം കടുപ്പിച്ചു പറഞ്ഞു. സി.പി.എമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
CPM State Secretary M.V. Govindan has leveled serious allegations against CM V.D. Satheesan regarding the share transfer deal between Adani and MSC at Vizhinjam. The CPM alleges a deep-rooted conspiracy and a secret deal between the parties involved, demanding the cancellation of the contract and seeking a response from Rahul Gandhi on the matter.

