തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന ‘വിഷൻ 2031’ പരിപാടിക്കായി 3.30 കോടി രൂപ വകയിരുത്തി സർക്കാർ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക അനുവദിച്ചത്.(Vision 2031, Government allocates Rs 3.30 crore amid economic crisis)
ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്. അനുവദിച്ച തുകയിലെ വലിയൊരു ഭാഗം യാത്രാ സൗകര്യങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. വിദേശത്ത് നിന്നുൾപ്പെടെയുള്ള അതിഥികളെ എത്തിക്കുന്നതിനുള്ള വിമാന യാത്രാ ചെലവിനായി 1.33 കോടി രൂപ.
പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് ഒരുക്കുന്നതിനുമായി 70 ലക്ഷം രൂപ. അതിഥികൾക്കും പങ്കെടുക്കുന്നവർക്കുമായി ഭക്ഷണത്തിന് 45 ലക്ഷം രൂപ. അതിഥികളുടെ താമസ സൗകര്യങ്ങൾക്കായി 13.52 ലക്ഷം രൂപ. കോൺഫറൻസിന്റെ സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപ.
കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയായാണ് സർക്കാർ ‘വിഷൻ 2031’ അവതരിപ്പിക്കുന്നത്.



