പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ചികിത്സാ പിഴവിനെ തുടർന്ന് ഒരു കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപത് വയസുകാരി വിനോദിനിക്കായി സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി ലഭിക്കുന്നില്ലെന്ന് കുടുംബത്തിനേടി ആരോപണം (Vinodini Medical Negligence). കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ നൽകുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. വനിതാ-ശിശു വികസന വകുപ്പ് വഴിയാണ് ധനസഹായം അനുവദിച്ചിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചെങ്കിലും മാർച്ച് മുതൽ ഒരു രൂപ പോലും അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു. ധനസഹായം മുടങ്ങിയതോടെ പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കുടുംബം കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഇതിനൊപ്പം, പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലും കാര്യമായ പുരോഗതിയില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സ തേടിയ വിനോദിനിക്ക് ചികിത്സാ വീഴ്ചകളെ തുടർന്ന് സെപ്റ്റംബർ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും ആദ്യം പൊലീസ് തയ്യാറായിരുന്നില്ലെന്നും, നിരവധി പരാതികൾക്കും ഇടപെടലുകൾക്കും ശേഷമാണ് നവംബർ 11-ന് കേസ് രജിസ്റ്റർ ചെയ്തതെന്നും പിതാവ് വിനോദ് വ്യക്തമാക്കി. എന്നാൽ ആശുപത്രി അധികൃതർക്കെതിരെ ചുമത്തിയ വകുപ്പുകൾ ചെറിയ ശിക്ഷ മാത്രം ഉറപ്പാക്കുന്നതാണെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും കുടുംബം ആരോപിക്കുന്നു. പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയായ വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് കുടുംബത്തിന്റെ വിമർശനം.
Summary: The family of nine-year-old Vinodini, who lost her arm due to alleged medical negligence at Palakkad District Hospital, has alleged that the Kerala government has stopped providing the monthly financial assistance promised to her. The government had announced ₹4,000 per month for her education, but payments have reportedly not been made since February 2026. The family also claims that the investigation against hospital authorities has shown little progress, despite a police case being registered months ago.

