തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തി (Veena George Attack Case Investigation). പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് വകുപ്പുകളിൽ വ്യക്തത വരുത്തുമെന്നും ഡിജിപി അറിയിച്ചു. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ പരിയാരത്ത് വെച്ചുണ്ടായ ആക്രമണത്തിന് ശേഷം ചികിത്സയിലായിരുന്ന മന്ത്രി വീണ ജോർജിനെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ് മന്ത്രിയെന്ന് ഓഫീസ് അറിയിച്ചു. മാർച്ച് രണ്ടാം തീയതി വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. പരിയാരത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തുടർചികിത്സയ്ക്ക് റഫർ ചെയ്തിരുന്നെങ്കിലും മന്ത്രി അവിടെ ചികിത്സ തേടിയിരുന്നില്ല.
അതേസമയം, മന്ത്രി എവിടെയാണെന്ന ചോദ്യവുമായി കെ എസ് യു രംഗത്തെത്തിയിട്ടുണ്ട്.
യാത്ര ചെയ്യാൻ പോലും കഴിയാത്ത വിധം ഗുരുതര പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിട്ടും മന്ത്രി എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു. മന്ത്രി സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് കെഎസ് യു പ്രതിഷേധം കടുപ്പിക്കുന്നത്. മന്ത്രിക്കെതിരായ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

