തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സുപ്രധാന മാർഗ്ഗനിർദ്ദേശ പ്രകാരമാണ് ഔദ്യോഗിക ചടങ്ങിൽ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരം ഉൾപ്പെടുത്തിയത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും അതേപടി ചടങ്ങിൽ ആലപിക്കുകയായിരുന്നു.(Vande Mataram Sung In Full Six Stanzas Kerala UDF Ministers Oath Ceremony Rahul Gandhi Present)
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ഈ ആലാപനം നടന്നത്. കോൺഗ്രസ് ഭരണം നേടിയ കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത് പൂർണ്ണമായി പാലിക്കപ്പെട്ടത് ശ്രദ്ധേയമാണ്. വന്ദേമാതരവും ദേശീയഗാനവും ഒന്നിച്ച് ആലപിക്കുന്ന വലിയ ഔദ്യോഗിക സദസുകളിൽ, ആദ്യം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കേന്ദ്ര സർക്കാരിന്റെ ഈ പുതിയ ഉത്തരവ് പുറത്തുവന്നതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിലും ഈ നിർദ്ദേശം വ്യത്യസ്ത രീതികളിലാണ് പ്രതിഫലിച്ചത്. തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചടങ്ങിൽ ഈ നിർദ്ദേശം പാലിച്ചിരുന്നു. എന്നാൽ അവിടെ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’ന് മുൻപായി വന്ദേമാതരം ആലപിച്ചതിനെതിരെ വലിയ രാഷ്ട്രീയ-പ്രാദേശിക പ്രതിഷേധങ്ങളാണ് ഉയർന്നത്. അതേസമയം, പശ്ചിമ ബംഗാളിൽ പുതിയ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഈ കേന്ദ്ര നിർദ്ദേശം പാലിക്കപ്പെട്ടിരുന്നില്ല എന്നത് കൗതുകകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് പങ്കെടുത്ത ചടങ്ങായിരുന്നിട്ടും ബംഗാളിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Story Summary
Vande Mataram was sung in its full six stanzas before the National Anthem at the swearing-in ceremony of the VD Satheesan government in Kerala, following the Ministry of Home Affairs’ recent directive. The move gained political attention as it took place in the presence of LoP Rahul Gandhi.

