കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റത്. ഇന്നലെ (17.07.2026) വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളുമായി പോയ ബസ് താനക്കോട്ടൂരിൽ എത്തിയപ്പോഴായിരുന്നു അപകടം.
ബസിന്റെ വാതിലിന് സമീപം നിൽക്കുകയായിരുന്ന കുട്ടി വളവുതിരിയുന്നതിനിടെ അപ്രതീക്ഷിതമായി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. വീഴ്ചയിൽ ശരീരത്തിൽ പലയിടത്തും ഉരഞ്ഞുപോയ കുട്ടിയെ ഉടൻ തന്നെ സമീപത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വാഹനങ്ങളിൽ ഫിറ്റ്നസും ഡോർ ലോക്കുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ (MVD) കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് വീണ്ടും ഇത്തരം സുരക്ഷാവീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്നും സ്കൂൾ ബസിൽ നിന്നും യാത്രക്കാർ തെറിച്ചുവീണ് കൊച്ചിയിലും പാലക്കാട്ടും അപകടങ്ങൾ ഉണ്ടായിരുന്നു. എറണാകുളം പറവൂർ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥിയായ സാവന്തിനാണ് കൊച്ചിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. പാലക്കാട്ടുണ്ടായ മറ്റൊരു സംഭവത്തിൽ കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി സബ് ഡിപ്പോയിലെ കണ്ടക്ടറായ കെ. സെയ്ത് മുഹമ്മദിനും ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് വീണ് സാരമായി പരിക്കേറ്റിരുന്നു. തുടർച്ചയായുണ്ടാകുന്ന ഈ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഗതാഗത-സ്കൂൾ വാഹനങ്ങളിലെ വാതിലുകളുടെ സുരക്ഷ കർശനമായി പരിശോധിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary:
A 13-year-old female student of SIHS School, Ummathur, sustained injuries after accidentally falling off a moving school bus at Thanakkottur in Kozhikode yesterday evening. Her injuries are reported to be non-critical. This follows two similar incidents in the state recently where a student named Savanth of Paravoor Boys School in Kochi and a KSRTC conductor named K. Saith Muhammed from the Vadakkanchery sub-depot in Palakkad were injured after falling from moving buses.


