ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു (Vande Bharat Stone Pelting). പോപ്പുള്ളി വീട്ടിൽ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. പ്രണയനൈരാശ്യം മൂലമുണ്ടായ മാനസിക വിഷമത്തിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് യുവാവ് പോലീസിന് മൊഴി നൽകി.
മാർച്ച് ഏഴിന് രാവിലെ 7:15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപം അകപ്പറമ്പ് റെയിൽവേ ഗേറ്റിനടുത്ത് വെച്ചാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെ മൂന്ന് തവണയാണ് സുജിത് കല്ലെറിഞ്ഞത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിരുന്നു. വന്ദേഭാരതിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പ ചുമത്തിയാണ് സുജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നിർദ്ദേശപ്രകാരം ആലുവ ഇൻസ്പെക്ടർ എ.പി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.

