Sunday, February 8, 2026
HomeKerala'നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ...

‘നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ‘അന്ധനെ പോലെയാക്കി’യെന്ന് സ്പീക്കർ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.(Unwanted actions in the Kerala Assembly Session, CM against the opposition)

പ്രതിഷേധ ബാനർ പിടിച്ചവർ ബാനറിന്റെ വടി ഉപയോഗിച്ച് വാച്ച് ആൻഡ് വാർഡിനെ തല്ലിയെന്നും ഇത് എല്ലാവരും നോക്കിനിന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനഃപൂർവ്വം കുഴപ്പമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ അംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചത് അപലപനീയമാണ്. ഇത്തരം ‘കോപ്രായങ്ങൾ’ എന്തിനുവേണ്ടിയാണെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണക്കൊള്ള കേസിലെ എസ്.ഐ.ടി അന്വേഷണത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തെ ഡിവിഷൻ ബെഞ്ച് നിരന്തരം വിലയിരുത്തുന്നുണ്ട്. കോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സിംഗിൾ ബെഞ്ച് നടത്തുന്ന പരാമർശങ്ങൾ അന്വേഷണത്തിന് എതിരല്ല. കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്നത് ഡിവിഷൻ ബെഞ്ചാണ്. സർക്കാർ എസ്.ഐ.ടിക്ക് നിർദ്ദേശങ്ങൾ നൽകുന്നില്ലെന്നും കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാട്ടിലോ കോടതിയിലോ ചിലവാകാത്ത കാര്യങ്ങൾ സഭയിൽ ബഹളമുണ്ടാക്കി നേടിയെടുക്കാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും, അക്രമത്തെ പ്രതിപക്ഷ നേതാവ് ന്യായീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സഭയിലുണ്ടായ അസാധാരണ പ്രതിഷേധങ്ങളിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് അംഗങ്ങൾ ഇരച്ചുകയറിയതും ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചതും ജനാധിപത്യ മര്യാദയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനാധിപത്യ അവകാശങ്ങൾ പ്രതിപക്ഷത്തിന് മാത്രമല്ല, സ്പീക്കർക്കുമുണ്ട്. സ്പീക്കറുടെ മുഖം ബാനറുകൾ കൊണ്ട് മറച്ച് അദ്ദേഹത്തെ ഒരു ‘അന്ധനെപ്പോലെയാക്കി’ ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയാണോ എന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കണമെന്ന് ഷംസീർ പറഞ്ഞു. സഭയ്ക്കുള്ളിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ചു കയറുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയിൽ ബാനർ ഉയർത്തുന്നത് ഇതാദ്യമായല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി. സാധാരണഗതിയിൽ സഭയിൽ ഇത്തരം സംഘർഷാവസ്ഥ ഉണ്ടാകുമ്പോൾ ഇരുപക്ഷത്തെയും ചേംബറിലേക്ക് വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിക്കാനാണ് സ്പീക്കർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates