തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരം നടത്തുന്നത്. വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ എത്തിത്തുടങ്ങി. പുലർച്ചെ 4.45-ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആദ്യ ഘടകപൂരം പുറപ്പെട്ടത്.(Thrissur Pooram today without celebrations, rituals have been started )
മുണ്ടത്തിക്കോട് നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ പൂർണ്ണമായും ഒഴിവാക്കി. കുടമാറ്റ ചടങ്ങുകളിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കി. 55 സെറ്റ് കുടകൾക്ക് പകരം പരമാവധി 15 സെറ്റ് കുടകൾ മാത്രമേ ഇരു വിഭാഗങ്ങളും മാറുകയുള്ളൂ.
എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും നിശ്ചയിച്ച പ്രകാരം ആനകളും മേളവുമായി വടക്കുംനാഥ സന്നിധിയിലെത്തി മടങ്ങും. ആഘോഷങ്ങൾ ചുരുക്കിയെങ്കിലും പൂരത്തിന്റെ താളമേളങ്ങൾക്കും മറ്റ് ആചാരങ്ങൾക്കും മാറ്റമില്ല. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് 250-ഓളം കലാകാരന്മാർ അണിനിരക്കുന്ന പ്രസിദ്ധമായ ഇലഞ്ഞീത്തറ മേളം നടക്കും. മേളത്തിന് ശേഷം ദേവിമാർ തെക്കോട്ടിറങ്ങുന്ന ചടങ്ങും നിശ്ചയിച്ച പ്രകാരം നടക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഘടകക്ഷേത്രങ്ങളും പൂരത്തിന്റെ ആത്മീയവും ആചാരപരവുമായ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ആഘോഷങ്ങൾ ലളിതമാക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

