തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന്റെ ആവേശമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ബ്രഹ്മസ്വം മഠത്തിൽ തുടക്കമായി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ അണിനിരന്നതോടെ വാദ്യപ്രേമികൾ കാത്തിരുന്ന മനോഹരമായ പഞ്ചവാദ്യവിരുന്നിനാണ് അരങ്ങുണർന്നത്. പ്രശസ്ത വാദ്യകലാകാരൻ കോങ്ങാട് മധുവാണ് ഇത്തവണ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് പ്രമാണിത്വം വഹിക്കുന്നത്.(Thrissur Pooram, held at Thekkinkadu ground in the heart of Thrissur district)
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ വേദനയിൽ ആഡംബരങ്ങൾ ഒഴിവാക്കിയാണെങ്കിലും പൂരത്തിന്റെ പ്രധാന ആചാരങ്ങളെല്ലാം കൃത്യസമയത്ത് തന്നെ നടക്കുന്നുണ്ട്. 11 മണിയോടെ മഠത്തിൽ നിന്ന് ആരംഭിച്ച പഞ്ചവാദ്യം വടക്കുന്നാഥനിലേക്ക് നീങ്ങുകയാണ്. പഞ്ചവാദ്യത്തിന്റെ തനതായ താളക്രമങ്ങൾ ആസ്വദിക്കാൻ ആയിരങ്ങളാണ് മഠത്തിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. രാവിലെ 11.30-ന് തന്നെ ചെമ്പട മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പും ആരംഭിച്ചു.
ഉച്ചയ്ക്ക് 2 മണിയോടെയാണ് പൂരപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ‘ഇലഞ്ഞിത്തറ മേളം’ വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് നടക്കുക. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം വിസ്മയം തീർക്കും. വൈകിട്ട് 5.30-ന് തെക്കേനടയിൽ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ നേർക്കുനേർ നിന്ന് വർണ്ണക്കുടകൾ മാറ്റുന്ന വിശ്വപ്രസിദ്ധമായ കുടമാറ്റം നടക്കും. കണിമംഗലം ശാസ്താവ്, കാരമുക്ക്, ചെമ്പൂക്കാവ് തുടങ്ങിയ ഘടകപൂരങ്ങൾ രാവിലെ തന്നെ വടക്കുന്നാഥനെ വണങ്ങി. ഇത്തവണ വെടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആചാരത്തിന്റെ ഭാഗമായി ഓരോ കതിന വീതം മുഴക്കും. നാളെ പകൽപൂരത്തിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.

