പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ സുരക്ഷാ ഭീഷണിയുള്ളതായി കരുതുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഹെലികോപ്റ്റർ പറന്ന സമയത്തുതന്നെ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും സാങ്കേതിക തടസ്സങ്ങൾ കാരണമാണ് ദിശ മാറിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(There doesn’t seem to be a security issue, Devaswom Board President on helicopter flying over Sabarimala)
എന്നാൽ, സംഭവത്തിൽ അതീവ ഗൗരവമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ പമ്പ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നുകയറി പരിഭ്രാന്തി പരത്തിയതിനാണ് കേസ്. ഇന്നലെ ഉച്ചയ്ക്കാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ടത്. കൊടിമരത്തിന് വെറും അഞ്ചടി മാത്രം ഉയരത്തിൽ നാലു തവണ ഹെലികോപ്റ്റർ വട്ടമിട്ടു പറന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്നവർ ശ്രീകോവിലിന്റെ ദൃശ്യങ്ങൾ പകർത്തിയതായി നിരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. സംഭവം അതീവ ഗൗരവകരമാണെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. എ.ഡി.ജി.പി ശ്രീജിത്ത് സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.
പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ ഹെലികോപ്റ്റർ അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശതെറ്റി സന്നിധാനത്തിന് മുകളിൽ എത്തിയതാണെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്നും അവർ അവകാശപ്പെടുന്നു.

