കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അതീവ ദുർബലാവസ്ഥയിലായ ആർമി ടവറിലെ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് വാടകയും വീട് മാറ്റച്ചെലവും നൽകാൻ ജില്ലാ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിർദേശം പാലിച്ചില്ലെങ്കിൽ കലക്ടർ നേരിട്ട് ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു.(The sole resident of Army Tower must be paid the rent and relocation expenses, High Court orders)
സിബി ജോർജിന് നൽകാനുള്ള ബാക്കി മൂന്ന് മാസത്തെ വാടകയും വീട് മാറ്റത്തിനുള്ള 30,000 രൂപയും രണ്ടാഴ്ചയ്ക്കകം നൽകണം. പണം ലഭിക്കുന്നതിനായി കാത്തിരിക്കാതെ അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് കുടുംബസമേതം താമസം മാറാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. എ.ഡബ്ല്യു.എച്ച്.ഒ പണം നൽകുന്നില്ലെന്ന സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കലക്ടർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ഏഴ് വർഷം മുൻപ് നിർമ്മിച്ച് നൽകിയ സി-ടവർ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന അവസ്ഥയിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയിരുന്നു.

