തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണമാണ് മന്ത്രി വി. ശിവൻകുട്ടി നടത്തിയത്. സഭയിലെ പ്രതിഷേധങ്ങളും സ്പീക്കർക്കെതിരായ നീക്കങ്ങളും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു.(The opposition leader has contempt for everyone, says V Sivankutty in Kerala Assembly Session)
കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സതീശൻ ഇപ്പോൾ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സഭയിൽ സ്പീക്കറെ ആക്രമിക്കാനും വാച്ച് ആൻഡ് വാർഡിനെ മർദ്ദിക്കാനും നടന്ന ശ്രമങ്ങൾക്ക് പിന്നിൽ വി.ഡി. സതീശനാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സമരമുറകൾ ഇലക്ഷൻ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷത്തെ വിരട്ടാൻ പ്രതിപക്ഷം നോക്കേണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. പല കാര്യങ്ങളും വെളിപ്പെടുത്തിയാൽ പ്രതിപക്ഷത്തിന് മുണ്ട് തലയിലിട്ട് പോകേണ്ടി വരുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും സഭയിൽ അദ്ദേഹം തരംതാഴ്ന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.



