തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത എസ്ഐടി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ നോട്ടീസ് അയക്കുകയാണെങ്കിൽ ആ പട്ടികയിൽ ആദ്യം വരേണ്ടത് ‘ക്ലിഫ് ഹൗസ്’ ആണെന്ന് അദ്ദേഹം പരിഹസിച്ചു.(The first notice should be sent to Cliff House, Rahul Mamkootathil in Adoor Prakash being questioned in Sabarimala gold theft case)
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ കേസിലെ പ്രതികളെന്ന് അദ്ദേഹം ചോദിച്ചു. പ്രതിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്ന് ഇറക്കാൻ സഹായിച്ചതും സഖാക്കളാണെന്ന് അദ്ദേഹം ആരോപിച്ചു. 2019 മുതൽ നടന്നുവെന്ന് പറയുന്ന കൊള്ളയിൽ ഒരു പ്രതിപക്ഷ എംപിക്ക് എന്ത് പങ്കാണുള്ളത്? ഒരു പ്രതിപക്ഷ അംഗത്തിന് പോലും കൊള്ള നടത്താൻ സാധിക്കുന്നത്ര ‘കഴിവുകെട്ടതാണോ’ ഈ ഭരണകൂടമെന്ന് അദ്ദേഹം ചോദിച്ചു. തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലേതിനേക്കാൾ വലിയ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ സർക്കാരിന് നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും എത്ര ശ്രമിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.



