തിരുവനന്തപുരം: കേരളത്തിൽ കനത്ത രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം – കാസർകോട് ‘സിൽവർ ലൈൻ’ (കെ-റെയിൽ) റെയിൽവേ പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.(Silver Line project cancelled, Kerala Government Officially Cancels Silver Line K Rail Project CM V D Satheesan)
പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. രജിസ്റ്റർ ചെയ്ത മുഴുവൻ പോലീസ് കേസുകളും അടിയന്തരമായി പിൻവലിക്കാനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. കൂടാതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച ‘കെ-റെയിൽ മഞ്ഞക്കുറ്റികൾ’ ജനങ്ങളുടെ ഭൂമിയിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് പ്രായോഗികമല്ലാത്തതായതിനാലാണ് സിൽവർ ലൈൻ വേണ്ടെന്ന് വെച്ചത്. യു.ഡി.എഫ് ഉപസമിതി വിഷയത്തിൽ വിശദമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗ യാത്രാ ഇടനാഴികൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ പദ്ധതി നടപ്പിലാക്കും. പുതിയ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമ്മ പദ്ധതി പ്രകാരം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ മുൻഗണനാ പട്ടിക ഉടൻ തയ്യാറാക്കും. കൂടാതെ, കേരളത്തിൽ നിന്നുള്ള പദ്മ പുരസ്കാര ജേതാക്കളെ ശുപാർശ ചെയ്യുന്നതിനായി പ്രത്യേക വിദഗ്ദ്ധ സമിതിക്ക് രൂപം നൽകാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Story Summary
Chief Minister V D Satheesan announced the official cancellation of the Thiruvananthapuram-Kasaragod Silver Line (K-Rail) project following a cabinet meeting. All related land acquisition notifications and police cases against protestors will be withdrawn, and the Revenue Department has been directed to remove the survey stones. The government plans to introduce ‘Vision 2031’ and alternative eco-friendly speed corridors.

