കോഴിക്കോട് : പയ്യോളിയിൽ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. രോഗം ബാധിച്ച കുട്ടിയുടെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു, എന്നാൽ ഈ കുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു.(Shigella Infection Reported Again In Kozhikode Payyoli Health Department Issues Alert)
ഈ മാസം മാത്രം ഇതുവരെ 12 പേർക്കാണ് ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ നാലരവയസുകാരി ഷിഗെല്ല ബാധിച്ച് മരണപ്പെട്ടിരുന്നു. നിപ, ഷിഗെല്ല എന്നിവയ്ക്ക് പുറമെ കോളറയുടെ ഭീഷണിയും ജില്ലയിൽ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. കൈകൾ സോപ്പിട്ട് കഴുകുന്നത് ഉൾപ്പെടെയുള്ള വ്യക്തിശുചിത്വം കർശനമായി പാലിക്കുക. പഴകിയ ഭക്ഷണങ്ങളും മലിനമായ വെള്ളവും പൂർണ്ണമായും ഒഴിവാക്കുക. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Story Summary
Shigella infection has been reported again in Payyoli, Kozhikode, with a nine-year-old child testing positive, bringing the total number of cases in the district to 12 this month. Amid concerns over Shigella, Nipah, and cholera, the health department has urged the public to maintain strict personal hygiene and avoid contaminated food and water while intensifying preventive measures like chlorination in affected areas.

