തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ദിവസവേതനക്കാർ ലക്ഷക്കണക്കിന് രൂപ നാട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് വിപുലമായ അന്വേഷണം ആരംഭിച്ചു. തീർത്ഥാടന കാലയളവിൽ സന്നിധാനത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവ വഴി പലതവണകളായി വൻ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.(Sabarimala pilgrimage, Devaswom Vigilance begins investigation into daily wage earners sending lakhs home)
സന്നിധാനത്ത് സേവനമനുഷ്ഠിച്ച മുഴുവൻ ദിവസവേതനക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു വരികയാണ്. സന്നിധാനത്തെ രണ്ട് ബാങ്ക് ശാഖകളും പോസ്റ്റ് ഓഫീസും വഴിയാണ് ജീവനക്കാർ ദിവസവും പണം അയച്ചിരുന്നത്. ഈ ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നു.
ദിവസവേതനക്കാർക്കുള്ള ശമ്പളം സീസൺ അവസാനിച്ച ശേഷം നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്നതാണ് ദേവസ്വം ബോർഡിന്റെ രീതി. എന്നാൽ ശമ്പളം ലഭിക്കുന്നതിന് മുൻപേ ഇത്രയും വലിയ തുകകൾ ഇവർക്ക് എങ്ങനെ ലഭിച്ചു എന്നതാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.



