തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുംവിധം ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.(Sabarimala gold theft case, Opposition protests in the Assembly today)
ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ സ്പീക്കറുടെ ചേമ്പറിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോയതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. സഭയ്ക്കുള്ളിലെ പ്രതിഷേധം കനത്തതോടെ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ സ്പീക്കറുടെ ചേമ്പറിലേക്ക് കയറാൻ ശ്രമം നടന്നു. അൻവർ സാദത്ത് എം.എൽ.എ ആണ് സ്പീക്കറുടെ ചേമ്പറിലേക്ക് ആദ്യം കുതിച്ചെത്തിയത്. ചേമ്പറിന് മുന്നിൽ നിലയുറപ്പിച്ച വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം നിയന്ത്രിക്കാനാവാത്ത നിലയിലേക്ക് എത്തിയതോടെ സ്പീക്കർ എഴുന്നേറ്റ് പോയി.
‘സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ’ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം പൂർണ്ണമായും വഴിമുട്ടിയ നിലയിലാണെന്ന് വി ഡി സതീശൻ ആരോപിച്ചു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പോലും ജാമ്യം ലഭിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും, കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
പ്രതിപക്ഷത്തിന് സഭയിൽ ഉന്നയിക്കാൻ മറ്റ് വിഷയങ്ങളില്ലെന്നും അതുകൊണ്ടാണ് അതിക്രമം കാണിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എല്ലാവരെയും അധിക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്നും സഭ തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി.



