കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട് ഹർജികളുമാണ് കോടതി തള്ളിയത്.(Sabarimala gold theft case, No bail for N Vijayakumar)
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളി എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് വിജയകുമാർ പ്രതിയായിട്ടുള്ളത്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നുമാണ് വിജയകുമാർ വിജിലൻസിന് നൽകിയ മൊഴി.
ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ അംഗമായിരുന്നു എൻ. വിജയകുമാർ. മറ്റു പ്രതികൾക്ക് കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

