തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന മന്ത്രിസഭാ തീരുമാനം അംഗീകരിച്ചാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. (Sabari Railway, Government issues order allocating Rs 1900 crore)
ഉത്തരവിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കൈമാറി. കേരളം പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന വിവരം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കും. പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ് 3,800.9 കോടി രൂപയാണ്. ഇതിൽ പകുതി തുകയായ 1,900.4 കോടി രൂപയാണ് കേരളം നൽകുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് ഒരു സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്.
പദ്ധതിക്കായി ആകെ 416 ഹെക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ 24.4 ഹെക്ടർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ള 391.6 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി റവന്യൂ വകുപ്പ് സ്പെഷ്യൽ ഓഫീസറെ നിയമിക്കും. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമ്മിക്കുന്നത്.



