തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന പ്രതിഷേധം ഇപ്പോൾ ബിജെപി ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.(Rathan U Kelkar Appointment Chief Minister VD Satheesan Secretary Controversy BJP CPM)
രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ കാപട്യമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, ബംഗാളിലെ സമാനമായ നിയമനങ്ങളെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഈ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. സീനിയോറിറ്റി മാനദണ്ഡങ്ങൾ പൂർണ്ണമായി മറികടന്നാണ് ഈ നിയമനമെന്ന് ബിജെപി വക്താവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കിടയിലും ഡോ. രത്തൻ യു ഖേൽക്കര്‍ ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് അവധി ദിനമായിരുന്നിട്ടും ഇന്ന് തന്നെ അദ്ദേഹം ഓഫീസ് ചുമതലകളിലേക്ക് പ്രവേശിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനമാണ് ഉയരുന്നത്. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ള പ്രമുഖർ നിയമനത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ഉപകാരസ്മരണയാണ് ഈ നിയമനമെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. എന്നാൽ, ഈ വിവാദങ്ങളെ കോൺഗ്രസ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും കഠിനാധ്വാനിയും കാര്യശേഷിയുമുള്ള മികച്ചൊരു ഉദ്യോഗസ്ഥനായതുകൊണ്ടാണ് അദ്ദേഹത്തെ നിയമിച്ചതെന്നും മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് പ്രതികരിച്ചു.
Story Summary
The appointment of former Chief Electoral Officer Dr. Rathan U. Kelkar as the Secretary to Chief Minister V.D. Satheesan has triggered a political row. While the BJP took the issue to the national level, accusing Rahul Gandhi of hypocrisy, CPM leaders like P. Rajeev alleged it as a reward for helping the UDF win. However, KPCC President Sunny Joseph defended the move, stating it was based purely on capability.

