തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത നടപടി വലിയ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല (Ramesh Chennithala statement RSS). വിസിമാരുടെ ഈ നീക്കം സർവ്വകലാശാലകളുടെ മതേതര സ്വഭാവത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇടിച്ചുതാഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ ചട്ടുകമായി ഉപയോഗിച്ച് കേരളത്തിന്റെ അക്കാദമിക മേഖലയെ കാവിവൽക്കരിക്കാനും വർഗ്ഗീയവൽക്കരിക്കാനും സംഘ്പരിവാർ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ആർഎസ്എസിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരിപാടിയിൽ മൂന്ന് സർവ്വകലാശാലാ വിസിമാർ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വർഗ്ഗീയവൽക്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് ആർഎസ്എസ് അധ്യക്ഷന്റെ പരിപാടിയിൽ വിസിമാർ സജീവ സാന്നിധ്യമായത്. ഈ മൂന്ന് വൈസ് ചാൻസലർമാരും കേരളീയ സമൂഹത്തോട് ചെയ്തത് വലിയ തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“സർവ്വകലാശാലകളുടെ മതേതര സ്വഭാവത്തെ തകർക്കാനും അന്തസ്സ് കെടുത്താനും മാത്രമേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ മതേതര – രാഷ്ട്രീയേതര സ്വഭാവം നിലനിർത്തിയാൽ മാത്രമേ ക്യാമ്പസുകളിൽ മികച്ച അക്കാദമിക അന്തരീക്ഷമുണ്ടാകൂ. അതിന് വിഘാതമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് അധികൃതർ ഒഴിഞ്ഞുനിൽക്കണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി നമ്മുടെ സർവ്വകലാശാലകൾ മാറരുത്. ഈ മൂന്ന് വിസിമാരും തങ്ങൾക്ക് സംഭവിച്ച തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയുകയും, ഇത്തരത്തിലുള്ള രാഷ്ട്രീയ-വർഗ്ഗീയ പരിപാടികളിൽ നിന്നും ഭാവിയിൽ പൂർണ്ണമായി വിട്ടുനിൽക്കുകയും വേണം,”- ആഭ്യന്തരമന്ത്രി തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഗവർണറെ മുൻനിർത്തിയുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം ഒന്നിച്ച് അണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
Story Summary: Home Minister Ramesh Chennithala heavily criticized the three university VCs who attended an RSS event featuring Mohan Bhagwat, calling it a grave mistake. He stated that such actions destroy the secular fabric and credibility of higher education institutions. He warned against attempts to communalize Kerala’s academic sector using the Governor and demanded an apology from the VCs.

