കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ വഞ്ചിയൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ അതിക്രൂരമായി ആക്രമിച്ച് പേപ്പട്ടി (Kilimanoor stray dog attack). കട്ടപ്പറമ്പ് കുന്നിൽ വീട്ടിൽ ഗിരിജ (65)യ്ക്കാണ് നടുക്കുന്ന സംഭവത്തിൽ മാരകമായി കടിയേറ്റത്. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. കടുത്ത പനിയെത്തുടർന്ന് വീട്ടുമ്മറത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഗിരിജ. ഈ സമയം വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു.
തുറന്നുകിടന്ന വാതിലിലൂടെ വീട്ടിനകത്തേക്ക് അപ്രതീക്ഷിതമായി പാഞ്ഞുകയറിയ പേപ്പട്ടി ഉറങ്ങിക്കിടന്ന ഗിരിജയുടെ മുഖത്തേക്ക് നേരിട്ട് ചാടിവീഴുകയായിരുന്നു. ഇവരുടെ നെറ്റിയിലും മുഖത്തും പട്ടി കടിച്ചുകീറി. അപ്രതീക്ഷിത ആക്രമണത്തിൽ പരിഭ്രാന്തയായ വയോധിക തടയാൻ ശ്രമിക്കുന്നതിനിടെ കൈവിരലുകളിലും ആഴത്തിൽ കടിയേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പട്ടിയെ അടിച്ചോടിച്ചത്. ചോര വാർന്ന നിലയിലായിരുന്ന ഗിരിജയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് അടിയന്തര പ്രതിരോധ കുത്തിവെയ്പ്പുകളും വിദഗ്ധ ചികിത്സയും നൽകിവരികയാണ്.
ഗിരിജയ്ക്ക് പുറമേ പ്രദേശത്തെ മറ്റ് മൂന്ന് പേർക്കും ഇന്ന് ഈ പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇവർ കിളിമാനൂരിലെയും വെഞ്ഞാറമൂട്ടിലെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ രണ്ട് ദിവസമായി കരവാരം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഈ പേപ്പട്ടി ഭീതി വിതച്ച് അലഞ്ഞുനടക്കുകയാണ്. നിരവധി വളർത്തുമൃഗങ്ങളെയും ഇത് കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഭീതി പരത്തുന്ന ഈ പേപ്പട്ടിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
Story Summary: A 65-year-old woman, Girija, was brutally attacked by a rabid dog while sleeping inside her house at Vanchiyoor, Kilimanoor on Thursday afternoon. The dog entered through an open door and bit her forehead and fingers. She has been admitted to the Thiruvananthapuram Medical College Hospital. Three other locals were also bitten by the same dog, which has been terrorizing the Karavaram Panchayat area for the past two days but remains uncaught.

