തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.ഐ.എം വിട്ടുനിൽക്കും. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് ബസുകളിൽ മാത്രമേ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബഹിഷ്കരണം പ്രഖ്യാപിച്ചത്. മുഴുവൻ എം.എൽ.എമാരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.(Priyadarshini Free Bus Travel Scheme Inauguration Amid Political Row, CPIM To Boycott)
ഏത് ബസിലും യാത്ര ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ആയിരം ഓർഡിനറി ബസുകളിൽ മാത്രമായി പദ്ധതി ചുരുക്കി. തിരുവനന്തപുരത്ത് ഓർഡിനറി ബസുകൾ കൂടുതലായതിനാൽ അവിടെ പദ്ധതി കൂടുതൽ ഫലം ചെയ്യുമ്പോൾ, അത്തരം ബസുകൾ കുറവായ മലബാർ മേഖലയിലെ സ്ത്രീകൾക്ക് ഈ പദ്ധതി കൊണ്ട് കാര്യമായ നേട്ടമില്ല. ഇതും ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
സി.പി.ഐ.എം തീരുമാനം ദൗർഭാഗ്യകരമാണെന്നും ‘വിനാശകാലേ വിപരീതബുദ്ധി’ എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ എന്നും ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. ജനക്ഷേമകരമായ ഇത്തരം പദ്ധതികളെ രാഷ്ട്രീയ കണ്ണടയിലൂടെ കാണാതെ സി.പി.ഐ.എം തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ചു കാലം കഴിയുമ്പോൾ സി.പി.ഐ.എം ഈ തെറ്റ് തിരുത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും, ജൂൺ 15 രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് രാവിലെ 9 മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയിൽ ഉൾപ്പെടുന്ന ബസുകൾ തിരിച്ചറിയാൻ ‘പ്രിയദർശിനി’ എന്ന പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്.
Story Summary
The inauguration of the ‘Priyadarshini’ free bus travel scheme for women has sparked a political clash, with CPI(M) boycotting the event over alleged discrepancies in the project’s implementation. While CPI(M) leader M.V. Govindan labeled the scheme as deceptive due to its limited scope, Transport Minister C.P. John dismissed the boycott as a politically motivated error.

