തിരുവനന്തപുരം: സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം പരസ്യമാകുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകുന്നതിൽ കമ്മീഷനെ മന്ത്രി കെ. കൃഷ്ണൻകുട്ടി വിമർശിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കമ്മീഷൻ അംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.(Power crisis in Kerala, Minister K Krishnankutty meets with members of the Regulatory Commission)
പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ഏപ്രിൽ എട്ടിനാണ് കെഎസ്ഇബി കമ്മീഷന് അപേക്ഷ നൽകിയത്. എന്നാൽ ഈ അപേക്ഷയിൽ തീരുമാനമെടുക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നാണ് വൈദ്യുതി വകുപ്പിന്റെ ആക്ഷേപം.
ഏപ്രിൽ 24-ന് ഹിയറിങ് നടത്തിയിട്ടും ഉത്തരവിറക്കാൻ കമ്മീഷൻ തയ്യാറായില്ല. ഒടുവിൽ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് പ്രതിഷേധം അറിയിച്ചതിനെത്തുടർന്ന് 26-നാണ് അനുമതി പത്രം ലഭിച്ചത്. ഏപ്രിൽ 18 വരെ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി ലഭ്യമായിരുന്നു. എന്നാൽ കമ്മീഷന്റെ അനുമതി ലഭിക്കാൻ വൈകിയതോടെ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയായി.
നടപടികൾ വൈകിയത് എന്തുകൊണ്ടാണെന്ന് റെഗുലേറ്ററി കമ്മീഷനോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ബോർഡ് നൽകുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം കമ്മീഷനുണ്ട്. കെഎസ്ഇബി അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടി വൈകിയപ്പോൾ ബോർഡിന് ഇടപെടേണ്ടി വന്നു, മന്ത്രി വ്യക്തമാക്കി.

