തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ്. അനിൽ അക്കരയാണ് ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.(PM Modi’s speech violates model code of conduct, Congress files complaint with Election Commission)
പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ പറയുന്നു. നടത്തിയ ഔദ്യോഗിക അഭിസംബോധനയിൽ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു. ഇത് ഔദ്യോഗിക പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗമാണെന്നും അനിൽ അക്കര ആരോപിച്ചു.
പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരത്തെ ആരോപിച്ചിരുന്നു. പ്രസംഗത്തിൽ 59 തവണ കോൺഗ്രസിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. വനിതാ സംവരണ ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്.

