കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളിൽ കടുത്ത പരിഹാസവും വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. കാറിലെ പെട്രോൾ ലാഭിക്കാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണമെന്ന് പി. രാജീവ് പരിഹസിച്ചു.(P Rajeev Slams CM VD Satheesan Over Helicopter Travel Controversy)
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് മുൻപ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത്. എന്നാൽ അന്ന് മുൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചവരാണ് ഇന്നത്തെ ഭരണാധികാരികൾ. മുൻ മുഖ്യമന്ത്രി ഏതൊക്കെ കാര്യങ്ങൾക്ക് ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നോ, അതിനെല്ലാം ഇന്നത്തെ മുഖ്യമന്ത്രി അത് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തുണ്ടായ മഴക്കെടുതികളിൽ ജനങ്ങളോടൊപ്പം നിൽക്കുകയെന്നതാണ് ഇടതുപക്ഷ നിലപാടെന്ന് വ്യക്തമാക്കിയ പി. രാജീവ്, സർക്കാർ കാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. പിണറായി വിജയനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ മാധ്യമങ്ങൾ ഇതിനോടകം വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിക്കുമായിരുന്നു.
പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളും മുഖ്യമന്ത്രിയായപ്പോൾ ചെയ്യുന്ന കാര്യങ്ങളും വി.ഡി. സതീശൻ താരതമ്യം ചെയ്യണം. ദുരന്തങ്ങൾ നേരിടാൻ നേരത്തെ തന്നെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാൻ ശക്തമായ രാഷ്ട്രീയ നേതൃത്വം ആവശ്യമാണ്. നിലവിലെ മഴക്കെടുതിയിൽ അലർട്ടുകൾ മുൻകൂട്ടി ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Summary
Former Kerala Minister P. Rajeev criticized Chief Minister V.D. Satheesan over his helicopter travel controversy, mocking that the CM might justify it as saving petrol. Rajeeve also accused the government of poor crisis management and delayed weather alerts during the current heavy rain situation.


